പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം ക്രൈസ്തവ അവഗണന അവസാനിക്കുമോ?


ഫാ. ജയിംസ് കൊക്കാവയലില്‍
ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം,  മാനവശേഷി വികസനം, ആരോഗ്യ -ക്ഷേമ പ്രവര്‍ത്തനം എന്നിവ ലക്ഷ്യമാക്കിക്കൊണ്ട്  കേന്ദ്ര സര്‍ക്കാര്‍  നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണ്  പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം (PMJVK). കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞവര്‍ഷം വരെ കേരളത്തില്‍ ഒരു പ്രത്യേക ന്യൂനപക്ഷവിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ മാത്രമേ മുഖ്യമായും ഈ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ; ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ വ്യാപകമായി ഒഴിവാക്കപ്പെട്ടിരുന്നു. കോട്ടയം ജില്ലയില്‍ പോലും ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയുമ്പോഴാണ് ഈ അനീതിയുടെ ആഴം ബോധ്യമാവുന്നത്.
ഇത് കടുത്ത അനീതിയും മതവിവേചനവും എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും തുല്യപരിഗണന,  മുന്നാക്ക പിന്നാക്ക വേര്‍തിരിവില്ലാതെ തുല്യ അവകാശങ്ങള്‍ എന്നിങ്ങനെയുള്ള ഭരണഘടനാപരമായ ന്യൂനപക്ഷ സംരക്ഷണതത്വങ്ങള്‍ക്ക്  വിരുദ്ധവുമാണെന്ന പരാതി സീറോ മലബാര്‍ പബ്ലിക് അഫയഴ്സ് കമ്മീഷനും വിവിധ ക്രൈസ്തവസംഘടനകളും വ്യാപകമായി ഉന്നയിച്ചിരുന്നു. ഇവയൊക്കെ കണക്കിലെടുത്തു കൊണ്ടാവണം 2022 മുതല്‍ PMJVK യുടെ പരിഷ്കരിച്ച മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്രൈസ്തവര്‍ ഉന്നയിച്ച പരാതികള്‍ക്ക് പദ്ധതിയുടെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളിലൂടെ ഒരു പരിധിവരെയെങ്കിലും പരിഹാരമാകുമെന്ന്  പ്രതീക്ഷിക്കാം.
ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പശ്ചാത്തലം
രാജ്യത്ത് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങള്‍ കണ്ടെത്തി  അവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് വിവിധ സര്‍ക്കാര്‍ സ്കീമുകള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് 1987 ല്‍ ആണ്. 1971 ലെ സെന്‍സസ് പ്രകാരമുള്ള ന്യൂനപക്ഷ ജനസംഖ്യ എന്ന മാനദണ്ഡം നിശ്ചയിച്ച് 41 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ കണ്ടെത്തി കേന്ദ്ര സര്‍ക്കാര്‍ ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. അതിനു ശേഷം  ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 1992 പ്രകാരം രാജ്യത്തെ ന്യൂനപക്ഷമതങ്ങള്‍ ഏതൊക്കയെന്ന് ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുകയും ഇവര്‍ക്കായി ദേശീയതലത്തില്‍ ഒരു ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വരികയും ചെയ്തു.
ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള prime miniater’s new15 point programme for minorities 2005 ഫെബ്രുവരി 25 ന് പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. (നേരത്തെ  ഒരു പതിനഞ്ചിന പരിപാടി പൊതുവായി ഉണ്ടായിരുന്നതുകൊണ്ടാണ് ഇതില്‍ new എന്ന് കൂട്ടിച്ചേര്‍ത്തത്). ന്യൂനപക്ഷതത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു നയസമീപനമായിരുന്നു 2005 ലെ പദ്ധതിയിലുണ്ടായിരുന്നത്.  ദേശീയ ന്യൂനപക്ഷ കാര്യമന്ത്രാലയം 2006 ജനുവരി 29 ന് നിലവില്‍ വന്നു മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പ്രത്യേകമായി പഠിക്കുന്നതിനായി രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍   2005 ല്‍ തന്നെ രൂപീകരിക്കപ്പെട്ടിരുന്നു.  ഈ കമ്മീഷന്‍  2006 ല്‍ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു.
ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്‍ക്കുണ്ടായിരുന്ന തുല്യതയുടെ നഷ്ടപ്പെടലും അതുവരെ തുടര്‍ന്നുപോന്ന ന്യൂനപക്ഷസംരക്ഷണ തത്വങ്ങളുടെ തമസ്കരണവുമാണ് പിന്നീട് നമ്മള്‍ കാണുന്നത്. ന്യൂനപക്ഷക്ഷേമം എന്നാല്‍ മുസ്ലിം ക്ഷേമം എന്ന നിലയിലേയ്ക്ക് വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ന്യൂനപക്ഷക്ഷേമം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഉപകരണമായി മാറിയതോടെ; എണ്ണത്തില്‍ കുറഞ്ഞ, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മൈക്രോ മൈനോറിറ്റി വിഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടു. ഈ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഏതാനും സ്കോളര്‍ഷിപ്പുകളുടെ ചെറിയ ശതമാനം മാത്രമായി ചുരുങ്ങി.

മള്‍ട്ടി സെക്ടര്‍ ഡെവലപ്മെന്‍റ് പ്ലാന്‍
MsDP ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ സോഷ്യോ – ഇക്കണോമിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, മറ്റടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള  കേന്ദ്ര പദ്ധതിയെന്ന പേരില്‍ 2008-09 കാലഘട്ടത്തില്‍ ആരംഭിച്ചു. പതിനൊന്നാം  പഞ്ചവത്സര പദ്ധതിയുടെ കീഴില്‍ അംഗീകാരം നല്‍കിക്കൊണ്ട് സച്ചാര്‍ കമ്മിറ്റി നിര്‍ദേശപ്രകാരമുള്ള പദ്ധതി എന്ന നിലയിലാണ് ഇതിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. എന്നിരുന്നാലും ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ കീഴില്‍ വരുന്ന പദ്ധതിയെന്ന നിലയില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും ഇതില്‍ നിയമപരമായി   ഉള്‍പ്പെടുത്തിയിരുന്നു. തുടക്കത്തില്‍ 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലാണ്  ഈ പദ്ധതി ആരംഭിച്ചത്. ഇക്കാലയളവില്‍, കേരളത്തില്‍നിന്നും ക്രൈസ്തവ ജനസാന്ദ്രതയുള്ള ജില്ലകളില്‍ ചുരുക്കം ചില പ്രോജക്ടുകള്‍ക്കെങ്കിലും ഫണ്ട് ലഭിച്ചിരുന്നു.  
ക്രൈസ്തവമേഖലകളോടുള്ള  വിവേചനം
രണ്ടാം യു പി എ സര്‍ക്കാരിന്‍റെ അവസാനം 2013-14 വര്‍ഷത്തില്‍ MsDP പ്രൊജക്റ്റുകള്‍ നടപ്പിലാക്കുന്നതിനുള്ള പ്രദേശം തെരഞ്ഞെടുക്കുന്ന  മാനദണ്ഡത്തില്‍ കാര്യമായ ഭേദഗതികള്‍ ഉണ്ടായി. ന്യൂനപക്ഷ ജനസംഖ്യ അടിസ്ഥാനമാക്കി പദ്ധതിയുടെ കീഴില്‍  ഉള്‍പ്പെടുന്ന ഒരു ജില്ല (MCD) മൊത്തമായും  പരിഗണിക്കാതെ; ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകള്‍ (MCB), ന്യൂനപക്ഷ കേന്ദ്രീകൃത ടൗണുകള്‍ (MCT), ന്യൂനപക്ഷ കേന്ദ്രീകൃത വില്ലേജ് ക്ലസ്റ്ററുകള്‍ (COV) എന്നീ രീതിയില്‍ പദ്ധതി പ്രദേശം ചുരുക്കി നിശ്ചയിച്ചു. ന്യൂനപക്ഷം എന്ന നിയമപരമായ നിര്‍വചനത്തിനു പുറത്ത് പിന്നാക്ക ന്യൂനപക്ഷം എന്ന വിഭജനം നിയമവിരുദ്ധമായി സൃഷ്ടിച്ച് ‘പിന്നാക്ക ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങള്‍’ കണ്ടെത്തിക്കൊണ്ടാണ് ഈ ‘ചുരുക്കല്‍ പ്രക്രിയ’ പ്രാബല്യത്തില്‍ വരുത്തിയത്. MsDP പ്രോജക്ടുകള്‍  ഇപ്രകാരം 196 ജില്ലകളില്‍ 25 ശതമാനമെങ്കിലും ‘പിന്നാക്ക ന്യൂനപക്ഷ’ ജനസംഖ്യയുള്ള 710 ബ്ലോക്കുകളിലും 66 ടൗണുകളിലുമായി കേന്ദ്രീകരിക്കപ്പെട്ടു. കേരളത്തില്‍ മുസ്ലിം ജനവിഭാഗം കൂടുതലായി അധിവസിക്കുന്ന ഒട്ടനവധി പ്രദേശങ്ങളില്‍ പ്രോജക്ടുകള്‍ നടപ്പിലായപ്പോള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കൂടുതലായി  അധിവസിക്കുന്ന ബ്ലോക്കുകള്‍ / വില്ലേജുകള്‍ /ടൗണുകള്‍ അധികവും ഒഴിവാക്കപ്പെട്ടു. ഈ നടപടിക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ല എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പി എം ജെവി കെ
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കീഴില്‍ MsDP പദ്ധതി 2016-17 കാലയളവ് വരെ തുടര്‍ന്നു. ഈ  പദ്ധതിയുടെ പേര് 2017-18 മുതല്‍ പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം എന്ന് ഭേദഗതി ചെയ്തുവെങ്കിലും MsDP യുടെ മാനദണ്ഡങ്ങള്‍ ത്തന്നെയാണ്  തുടര്‍ന്നുപോന്നത്. കോട്ടയം ജില്ലയില്‍നിന്ന് PMJVK  പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തപ്പെട്ട ഏകപ്രദേശം ഈരാറ്റുപേട്ടയാണ്. അതേ സമയം, കോട്ടയം ജില്ലയിലെ  ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിലെ  പിന്നാക്ക വിഭാഗങ്ങള്‍ (ദളിത് (OEC), ട്രൈബല്‍ (ST) ക്രൈസ്തവര്‍) കൂടുതലുള്ള ഒരു പഞ്ചായത്തുപോലും ഈ പദ്ധതിയുടെ  കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നുമില്ല.
ന്യൂനപക്ഷക്ഷേമ പദ്ധതികളെക്കുറിച്ചുള്ള കാര്യമായ അറിവ് ക്രൈസ്തവ സഭയിലോ സമുദായത്തിലോ ഉണ്ടാകാതിരുന്നത് വലിയ നഷ്ടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പദ്ധതികളിലെ അനീതികള്‍ സംബന്ധിച്ച് ക്രൈസ്തവസമൂഹത്തിന്  തിരിച്ചറിവുണ്ടായതും വളരെ വൈകി മാത്രമാണ്. എങ്കിലും ഈ വിഷയം ശ്രദ്ധയില്‍പെട്ടതോടെ  PMJVK പദ്ധതിയില്‍ ക്രൈസ്തവ പ്രദേശങ്ങള്‍ക്കൂടി ഉള്‍പ്പെടുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ മാറ്റി നിശ്ചയിക്കണമെന്ന ആവശ്യവുമായി സഭ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളെ സമീപിക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
പരിഷ്കരിച്ച രൂപത്തില്‍
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം  പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്തെ എല്ലാ ജില്ലകളും പദ്ധതിയുടെ  കീഴില്‍ ഉള്‍പ്പെടും.  പ്രത്യേക പരിഗണന നല്‍കി Aspirational District ആയി തെരഞ്ഞെടുത്തിരിക്കുന്ന 117 ജില്ലകളിലെ പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. കേരളത്തില്‍നിന്നും, ക്രൈസ്തവര്‍ ധാരാളമുള്ള വയനാട് ജില്ല Aspirational District പട്ടികയില്‍  ഉള്‍പ്പെട്ടിട്ടുണ്ട്.പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശപ്രകാരം രാജ്യത്തെ ഒരു പ്രദേശത്തെയും ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായി നിശ്ചയിച്ചിട്ടില്ല.’പിന്നാക്ക ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശം’ (MCA) എന്ന പേരില്‍ തികച്ചും വിവേചനപരമായി കൊണ്ടുവന്ന ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്ക് (MCB), ന്യൂനപക്ഷ കേന്ദ്രീകൃത ടൗണുകള്‍ (MCT), വില്ലേജ് ക്ലസ്റ്ററുകള്‍ (COV) മുതലായവ കേന്ദ്രീകരിച്ചുള്ള പദ്ധതി നിര്‍വഹണതന്ത്രം അവസാനിപ്പിച്ചു. പദ്ധതി ഏറ്റെടുക്കുന്ന പ്രദേശങ്ങളില്‍ 15 കി. മീ ചുറ്റളവില്‍ 25 ശതമാനത്തില്‍ കുറയാതെയുള്ള ന്യൂനപക്ഷ ജനസംഖ്യ (2011 സെന്‍സസ്) ഉണ്ടായിരുന്നാല്‍ മതി എന്ന വിധത്തില്‍ ന്യൂനപക്ഷ സംരക്ഷണതത്വങ്ങള്‍ക്ക് നിരക്കുന്ന മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ഈ പ്രധാന മാനദണ്ഡപ്രകാരം കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും PMJVK പദ്ധതിയുടെ കീഴില്‍  ഉള്‍പ്പെടുന്നതാണ്.
ഇപ്പോള്‍ 2022-23 വര്‍ഷത്തേയ്ക്കുള്ള പ്രോജെക്ടുകള്‍ സമര്‍പ്പിക്കേണ്ട സമയമാണ്. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം, കായികം, കുടിവെള്ളവിതരണം, ശുചിത്വം, സോളാര്‍ എനര്‍ജി, ദുരന്തനിവാരണം വനിതാശാക്തീകരണം എന്നീ മേഖലകളിലെ അപേക്ഷകളാണ് പരിഗണിക്കുന്നത്. ആകെ വിഭവശേഷിയുടെ  33-40 ശതമാനം വനിതാ – ശിശു കേന്ദ്രീകൃത  വികസന പദ്ധതികള്‍ക്കായി  നീക്കിവച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും  പദ്ധതികള്‍ക്കു മാത്രമേ ഫണ്ട് ലഭിക്കുകയുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ വികസനസമിതി മുഖേനയും വിവിധ വകുപ്പുകള്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിലേയ്ക്ക് നേരിട്ടുമാണ് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ സംസ്ഥാനതല കമ്മിറ്റി പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്ന പ്രോജക്ടുകള്‍  മാത്രമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം  പരിഗണിക്കുന്നത്.
രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യം
PMJVK യിലൂടെ നടപ്പിലാക്കുന്ന പ്രൊജക്റ്റുകള്‍ ആ പ്രദേശത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന വിധത്തിലുള്ളവയാണ്. ഓരോ പ്രദേശത്തും  നടപ്പിലാക്കുന്നതിനുള്ള പ്രോജക്ടുകള്‍ കൃത്യതയോടെ യഥാസമയം സമര്‍പ്പിക്കുന്നതില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം ആവശ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷ പ്രദേശങ്ങള്‍ക്കുണ്ടായ അവഗണന കൂടി കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഭരണനേതൃത്വത്തിന്‍റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സഭാധികാരികളുടെയും സമുദായസംഘടനകളുടെയും ജാഗ്രത ഇക്കാര്യത്തില്‍ ആവശ്യമാണ്. ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി കൂടിയേതീരൂ. പലപ്പോഴും ക്രൈസ്തവരെ അവഗണിക്കുന്ന രാഷ്ട്രീയശൈലിയാണ് പ്രമുഖ പാര്‍ട്ടികള്‍ സ്വീകരിച്ചു പോരുന്നത്. ഇനിയെങ്കിലും ന്യൂനപക്ഷ സംരക്ഷണം ക്രൈസ്തവര്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന വസ്തുത അംഗീകരിക്കാന്‍ രാഷ്ട്രീയനേതൃത്വം തയ്യാറാകണം.