സിലിക്കൺവാലിയിലെ വമ്പൻ നേട്ടങ്ങൾ വലിച്ചെറിഞ്ഞ് സ്പാനിഷ് യുവതി സമർപ്പിത വിളിയിലേക്ക്

ന്യൂയോർക്ക്: ദൈവഹിതം തിരിച്ചറിഞ്ഞപ്പോൾ ഭാവിസ്വപ്‌നങ്ങളെല്ലാം വലിച്ചെറിഞ്ഞ് പൗരോഹിത്യ- സമർപ്പിത ജീവിതത്തിലേക്ക് കടന്നുവന്നവർ ഏറെയാണ്. ലോകം അത്ഭുതത്തോടെ നോക്കുന്ന ആ ഗണത്തിലെ പുതിയ പേരുകാരിയാണ് സ്പാനിഷ് യുവതിയായ മോന്റ്‌സെറാത്ത് മെദീന. ഐ.ടി പ്രൊഫഷണലുകളുടെയെല്ലാം സ്വപ്‌നഭൂമിയായ സിലിക്കൺ വാലി വെച്ചുനീട്ടിയ ഉന്നത പദവികളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് സന്യാസവിളി സ്വീകരിക്കാനൊരുങ്ങുകയാണ് ഈ 36 വയസുകാരി.

‘ഡെലോയിറ്റ്’ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ പാർട്ണറായിരുന്ന മെദീന, സിലിക്കൺ വാലിയിൽ ‘ജെറ്റ്‌ലോർ’ എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകയുമാണ്. പ്രശസ്ത അമേരിക്കൻ കമ്പനിയായ ‘പേപാൽ’ വമ്പൻ തുകയ്ക്ക് ഏറ്റെടുക്കാൻ ആഗ്രഹിച്ച അതേ സ്റ്റാർട്ടപ്പുതന്നെ! രണ്ട് മാസ്റ്റേഴ്‌സ് ബിരുദങ്ങൾക്കൊപ്പം സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട് മെദീന.

സ്‌പെയിനിലെ കാസ്റ്റേലോനിലെ സാൻ മാറ്റു നഗരത്തിൽ സ്ഥിതിചെയ്യുന്ന അഗസ്റ്റീനിയൻ സന്യാസിനികളുടെ മിണ്ടാമഠമായ സാന്താ അനാ മൊണാസ്ട്രിയിലാണ് മെദീന അർത്ഥിനിയാകുന്നത്. ഈ സന്യാസസമൂഹത്തിലെ കന്യാസ്ത്രീമാരുടെ ജീവിതശൈലിയാണ് മെദീനയ്ക്ക് പ്രചോദനമായത്. പ്രാർത്ഥിക്കാനും മറ്റുമായി ഈ മഠത്തിൽ സന്ദർശനത്തിനെത്തിയിരുന്ന മെദീന കുറച്ചു ദിവസം അവർക്കൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ്, സമർപ്പിത ജീവിതം എന്ന ആഗ്രഹം തീവ്രമായത്.

പ്രാർത്ഥനയിലൂടെയും ധ്യാനാത്മക ജീവിതത്തിലൂടെയും സമർപ്പിത വിളി വിവേചിച്ചറിയാനുള്ള ദിനങ്ങളായിരുന്നു പിന്നീട്. ഇതിൽ നിർണായകമായ ആസ്പിരൻസി കാലഘട്ടത്തിലാണിപ്പോൾ. വരുന്ന ഏപ്രിൽ ആസ്പിരൻസി പൂർത്തിയാക്കുന്നതോടെ, 13 കന്യാസ്ത്രീകളുള്ള മൊണാസ്ട്രിയിൽ മെദീസ സന്യാസ പരിശീലനം ആരംഭിക്കും.

മെദീനയിലുണ്ടായ ദൈവവിളിയുടെ ആഴമാണ് എല്ലാം ഉപേക്ഷിച്ചിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് സാന്താ അനാ മൊണാസ്ട്രിയിലെ സിസ്റ്റർ അസുൻഷുൻ പറഞ്ഞു. തങ്ങളുടെ പ്രാർത്ഥനയിലും മറ്റും മെദീന പങ്കെടുത്ത കാര്യങ്ങൾ സ്മരിച്ച സിസ്റ്റർ അസുൻഷുൻ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജോലികളും പദവികളും ഉപേക്ഷിച്ച് ഇത്തരത്തിൽ സന്യാസത്തിന് പ്രവേശിക്കുന്ന സ്ത്രീകൾ നിരവധിയാണെന്നും വ്യക്തമാക്കി.

സന്യാസ പരിശീലനത്തിന് പ്രവേശിക്കും മുമ്പുതന്നെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനമായ ‘ലിങ്ക്ഡ് ഇൻ’ലെ തന്റെ പ്രൊഫൈലിൽ ‘ദൈവത്തിന്റെ ദാസി’ എന്ന വാക്ക് മെദീന കൂട്ടിച്ചേർത്തതും ശ്രദ്ധേയമാണ്.

Leave a Reply