പറമ്ബിക്കുളം ഷട്ടർ തകരാർ; വീഴ്ച തമിഴ്നാടിന്റേതെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ

കേരളത്തിന്‍റെ ഡാമുകളുടെ ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യമായിട്ടാകും ഒരു ഡാം തനിയെ തുറക്കപ്പെടുന്നത്.സാങ്കേതിക പിഴവാണ് കാരണമെന്ന് പറയാമെങ്കിലും കേരളം പോലൊരു സംസ്ഥാനത്ത് ഡാം ഷട്ടറുകള്‍ മുന്നറിയിപ്പൊന്നുമില്ലാതെ തുറക്കപ്പെടുമ്ബോള്‍ ഉണ്ടാകുന്ന നാശനഷ്ടം ഏറെ വലുതായിരിക്കും. പറമ്ബിക്കുളം ഡാമിന്‍റെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് സാങ്കേതിക പിഴവ് മൂലം തകര്‍ന്നപ്പോള്‍ മറ്റ് മൂന്ന് ഷട്ടറുകളില്‍ അമിത ഭാരം ഏല്‍ക്കാതിരിക്കാന്‍ അല്പം തുറന്ന് വച്ചു. ഇതോടെ ഡാമുകളില്‍ നിന്നും പുറത്തെത്തുന്ന വെള്ളത്തിന്‍റെ അളവ് കൂടി. ചാലക്കുടി പുഴയുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണെന്ന് പാലക്കാട്. തൃശ്ശൂര്‍ ജില്ലാ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ തമിഴ്നാട് കേരളത്തിലെ വിദഗ്ദ സംഘത്തെ ഡാം പരിശോധനയ്ക്ക് അനുമതി നല്‍കാറില്ലെന്ന ഗുരുതര ആരോപണവുമായി ഡാം സുരക്ഷാ അതോറിറ്റി മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ രംഗത്തെത്തി.പുലര്‍ച്ചെ രണ്ടു മണിയോടെ പറമ്ബിക്കുളം ഡാമിലെ ഉയര്‍ത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളില്‍ ഒന്ന് താനേ ഉയരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഷട്ടറുകളില്‍ മധ്യഭാ​ഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഒരു ഷട്ടറിലൂടെ കൂടുതല്‍ ജലം കുതിച്ച്‌ ചാടിയപ്പോള്‍ മറ്റ് ഷട്ടറുകളില്‍ കൂടുതല്‍ മര്‍ദ്ദം അനുഭവപ്പെടാതിരിക്കാനായി മറ്റ് മൂന്ന് ഷട്ടറുകളും 10 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി വച്ചു.ഇതോടെ ഡാമില്‍ നിന്നും ഒഴുകുന്ന ജലത്തിന്‍റെ അളവ് കൂടി. മൂന്ന് ഷട്ടറുകളില്‍ നിന്നായി ഇപ്പോള്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് 20,000 ഘനയടി അധിക ജലമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നുണ്ട്.ഇതിനെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ ചാലക്കുടി പുഴയില്‍ കനത്ത ജാ​ഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഒരു ഡാമിന്‍റെ ഷട്ടര്‍ തകരുകയെന്ന് പറഞ്ഞാല്‍ അതിന്‍റെ മെയിന്‍റനന്‍സ് അത്രയ്ക്ക് മേശമായത് കൊണ്ടാണെന്ന് ഡാം സുരക്ഷാ അതോറിറ്റി മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.ഇത് തമിഴ്നാടിന്‍റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൃത്യമായ പരിശോധന നടത്തുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍, അറ്റക്കുറ്റ പണിയില്‍ തമിഴ്നാടിന് വീഴ്ച പറ്റിയെന്ന് രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു. ഇനി ഡാമിലെ വെള്ളം ഒഴുകി പോകാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.10 വര്‍ഷം മുന്‍പ് വരെ അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍, പിന്നീട് തമിഴ്നാട് കേരള ഡാം സേഫ്റ്റി അതോറിറ്റിയെ പരിശോധിക്കാന്‍ അനുവദിക്കാറില്ലെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം കേരളത്തിന്‍റെ കൈവശമുള്ള ഡാമുകളെല്ലാം സുരക്ഷിതമാണെന്നും കൂട്ടിച്ചേര്‍ത്തു.