പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നു – 41)യുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.
രാവിലെ ഒന്പതിന് റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റെടുത്ത് സിബിഐ സംഘം ഇൻക്വസ്റ്റ് തയാറാക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. ഫോറൻസിക് സർജൻമാർ അടക്കം വിദഗ്ധ ഡോക്ടർമാരുടെ മൂന്നംഗ പാനലിനെ പോസ്റ്റ്മോർട്ടത്തിനായി സിബിഐ സംഘം ചുമതലപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം നേരത്തെ ഹൈക്കോടതിയിലും തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും അറിയിച്ചിരുന്നു. പിന്നീട് ഇക്കാര്യം അറിയിച്ച് സർക്കാരിനു കത്തു നൽകുകയും ഡോക്ടർമാരുടെ പാനൽ സമർപ്പിക്കുകയും ചെയ്തു. ഡോക്ടർമാരുടെ പാനലിനെ അംഗീകരിച്ച് ആഭ്യന്തരവകുപ്പ് മറുപടി നൽകിയതോടെയാണ് പോസ്റ്റ്മോർട്ടം നാളെ നടത്താൻ തീരുമാനമായത്.
വീണ്ടും പോസ്റ്റ്മോർട്ടം നട ത്തുന്നതു സംബന്ധിച്ച് മത്തായിയുടെ കുടുംബാംഗങ്ങൾക്കും സിബിഐ സംഘം അറിയിപ്പ് നൽകി.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ശനിയാഴ്ച രാവിലെ ഒന്പതിന് മോർച്ചറിയിൽനിന്നു പുറത്തെടുക്കുന്ന മൃതദേഹം അരീയ്ക്കക്കാവിലെ വീട്ടിലെത്തിച്ചു പൊതുദർശനത്തിനും ശുശ്രൂഷകൾക്കുംശേഷം 3.30 ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കാനാണു ബന്ധുക്കളുടെ തീരുമാനം.
ചിറ്റാർ വനമേഖലയിൽ സ്ഥാപിച്ചിരുന്ന കാമറകൾ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനപാലകർ കസ്റ്റഡിയിലെടുത്ത കർഷകനായ മത്തായി കഴിഞ്ഞ ജൂലൈ 28നാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ 31നു പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറിയിരുന്നു. തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മൃതദേഹം മാറ്റുകയായിരുന്നു.
ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മത്തായി കിണറ്റിൽ വീണു മരിച്ചതാണെന്ന വിവരമാണുണ്ടായിരുന്നത്. കിണറ്റിൽ വീണു ശ്വാസംമുട്ടി മരിച്ചതാകാമെന്നും വീഴ്ചയിലെ ക്ഷതങ്ങളാണു ശരീരത്തിലുള്ളതെന്നും പറഞ്ഞിരുന്നു. ബന്ധുക്കൾ ഇതിനോടു യോജിച്ചില്ല.
കസ്റ്റഡിയിലെടുത്ത വനപാലകർ മത്തായിയുടെ മരണത്തിനുത്തരവാദികളാണെന്ന വാദത്തിൽ കുടുംബം ഉറച്ചുനിന്നു. ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു കുടുംബം. പിന്നീടു നടന്ന നിയമപോരാട്ടത്തിനൊടുവിൽ കുടുംബാംഗങ്ങളുടെ ഹർജി പരിഗണിച്ചും സർക്കാർ നിർദേശം അംഗീകരിച്ചും ഹൈക്കോടതിയാണ് കേസ് സിബിഐക്കു വിടാൻ ഉത്തരവായത്.
സിബിഐയുടെ ചരിത്രത്തിലും ഇത്തരമൊരു പോസ്റ്റ്മോർട്ടം അപൂർവമാണ്. എസ്പി നന്ദകുമാർ, ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
