വാഷിംഗ്ടണ് ഡിസി: ചൈനയിലെ ലാബിൽ നിർമിച്ച വൈറസുകളാണ് കോവിഡ് വൈറസെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുമായി ചൈനീസ് വനിത വൈറോളജിസ്റ്റ്. ബ്രിട്ടീഷ് ടോക്ക് ഷോയായ ലൂസ് വുമണിൽ സംസാരിക്കവെയാണ് ഡോ. ലി മെംഗ് യാൻ ഇക്കാര്യം പറഞ്ഞത്.
ചൈനീസ് സർക്കാറിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഡോ. ലി രഹസ്യ കേന്ദ്രത്തിൽ നിന്നും വീഡിയോ ചാറ്റിലൂടെയാണ് സംസാരിച്ചത്. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പുറത്തെത്തിയതെന്നും ലാബ് നിയന്ത്രിക്കുന്നത് ചൈനീസ് സർക്കാരാണെന്നും ലി മെംഗ്് പറയുന്നു. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ലോകത്തെത്തിയത് എന്ന റിപ്പോർട്ടുകൾ പുകമറയാണ് സൃഷ്ടിക്കുന്നതെന്നും അവർ പറഞ്ഞു.
വൈറസ് പ്രകൃതിയിൽ നിന്നുളളതല്ലെന്നു പറഞ്ഞ ലി മെംഗ് ചൈനയിലെ രോഗ നിയന്ത്രണ പ്രതിരോധം സെന്ററിൽ പ്രാദേശിക ഡോക്ടർമാരിൽ നിന്നുമാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അവർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ റഫറൻസ് ലബോറട്ടറിയായ ഹോങ്കോംഗ്് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ മുൻ സൂപ്പർവൈസർമാർ ഇക്കാര്യത്തെ കുറിച്ച് താൻ സൂചിപ്പിച്ചപ്പോൾ തന്നെ നിശ്ശബ്ദയാക്കിയെന്നും ലി പറയുന്നു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണിതെന്ന് താൻ മുന്നറിയിപ്പ് നല്കിയതായും ലി മെംഗ് വിശദീകരിക്കുന്നു. പകർച്ചവ്യാധിയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാനാണ് താൻ ഹോങ്കോംഗിൽ നിന്നും ഏപ്രിലിൽ അമേരിക്കയിലേക്ക് രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു.
വുഹാനിലെ ലബോറട്ടയിലാണ് കൊറോണ വൈറസുണ്ടായതെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ താൻ പുറത്തുവിടാൻ ഒരുങ്ങുകയാണെന്നും ലി മെംഗ് അറിയിച്ചു.
