നീല – വെള്ള കാര്‍ഡുകള്‍ക്ക്‌ റേഷന്‍ വിഹിതം വെട്ടിക്കുറച്ച് സർക്കാർ

മട്ടാഞ്ചേരി: കോറോണാ ദുരിതത്തില്‍ നട്ടം തിരിയുന്ന ജനത്തിന്‌ തിരിച്ചടിയേകി സര്‍ക്കാര്‍ നീല – വെള്ള കാര്‍ഡുകള്‍ക്ക്‌ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു.
ഓണക്കിറ്റ്‌ വിതരണത്തില്‍ ശര്‍ക്കര ,പപ്പടം വിവാദങ്ങള്‍ നിലനില്‍ക്കേ റേഷന്‍ കടകളിലൂടെ സ്‌പെഷ്യല്‍ കിറ്റ്‌ വിതരണ പ്രഖ്യാപനത്തിന്‌ പിന്നാലെയാണ്‌ സര്‍ക്കാറിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറയ്‌ക്കല്‍ നടപടി.സംസ്‌ഥാനത്തെ 60 ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക്‌ തിരിച്ചടിയായി മാറുമെന്നാണ്‌ വിലയിരുത്തല്‍ ദാരിദ്ര രേഖയ്‌ക്ക് മേലേയുള്ള എന്‍ പി എസ്‌ ,എന്‍ പി എന്‍ എസ്‌ വിഭാഗത്തിലെ കാര്‍ഡുടമകള്‍ക്കായുള്ള സെപ്‌തംബര്‍ മാസത്തിലെ വിഹിതമായ അരി അളവ്‌ കുറയ്‌ക്കുകയും,മണ്ണെണ്ണ ഒഴിവാക്കുകയുമാണ്‌ ചെയ്‌തത്‌.

നീല- വെള്ള കാര്‍ഡുകള്‍ക്ക്‌ കാര്‍ഡൊന്നിന്‌ 15 രൂപ നിരക്കില്‍ നല്‌കുന്ന 10 കിലോ സ്‌പെഷ്യല്‍ അരി ഒഴിവാക്കി. വെള്ളക്കാര്‍ഡുകാര്‍ക്ക്‌ സെപ്‌തംബറില്‍ മൂന്ന്‌ കിലോ അരി മാത്രമാണ്‌ ലഭിക്കുക.
ഇരുകാര്‍ഡുകാര്‍ക്കും 31 രൂപ നിരക്കില്‍ ലഭിക്കാറുള്ള അര ലിറ്റര്‍ മണ്ണെണ്ണയാണ്‌ നിര്‍ത്തലാക്കിയത്‌.
കേന്ദ്ര സര്‍ക്കാര്‍ രണ്ടാം പാദത്തില്‍ (ജൂലായ്‌, ഓഗസ്‌റ്റ്, സെപ്‌തംബര്‍ ) നല്‌കിയ മണ്ണെണ്ണ വിഹിതത്തില്‍ ആദ്യ രണ്ടു മാസത്തെ അധിക വില്‌പപനയെ തുടര്‍ന്ന്‌ സ്‌റ്റോക്ക്‌ കുറഞ്ഞതാണ്‌ കാരണമെന്നാണ്‌ വിശദീകരണം.
എന്നാല്‍ പിങ്ക്‌ മഞ്ഞ , നിറത്തിലുള്ള കാര്‍ഡുടമകള്‍ ക്ക്‌ റേഷന്‍ വിഹിതത്തിന്‌ പുറമേ കേന്ദ്ര സര്‍ക്കാറിന്റെ കോറോണ സ്‌പെഷ്യല്‍ അഞ്ച്‌ കിലോ അധിക അളവ്‌ ( അ രിയും ധാന്യവും ) നവംബര്‍ വരെ തുടരുകയും ചെയ്യുമെന്നാണ്‌ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്‌.

Leave a Reply