സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ, അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച്‌ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും, അതും രാത്രി 9 മണി വരെ മാത്രം.

ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീര്‍ഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും, മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കും ആണ് അനുമതി

തുണിക്കടകള്‍, ജ്വല്ലറി, ബാര്‍ബര്‍ ഷോപ്പ് എന്നിവ തുറക്കില്ല. പാല്‍, പച്ചക്കറി, പലല്യജ്ഞനം, മത്സ്യം, മാംസം, അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആശുപത്രികള്‍,ഫാര്‍മസി എന്നിവയ്ക്കും തടസ്സമില്ല. പെട്രോള്‍ പമ്ബ് , വര്‍ക്ക് ഷോപ്പ്, ടെലികോം സര്‍വ്വീസുകള്‍ എന്നിവയ്ക്കും മുടക്കമുണ്ടാകില്ല.

ഐടി സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാര്‍ മാത്രമേ എത്താവൂ. സിനിമാ സിരീയല്‍ ചിത്രീകരണം നടക്കില്ല.