കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്കു സംസ്ഥാനത്ത് ക്ഷാമം

കൊവിഡ് രോഗികളുടെ ചികിത്സാക്കായി ഉപയോഗിക്കുന്ന വിവിധ മരുന്നുകള്‍ക്ക് സംസ്ഥാനത്ത് ക്ഷാമം. കേരളത്തില്‍ രോഗികളുടെ എണ്ണം കൂടിയതും മരുന്നുകള്‍ക്കായി മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിലെ വിപണിയെ വന്‍തോതില്‍ ആശ്രയിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.കൊവിഡ് ഗുരുതരമാകുന്ന രോഗികളില്‍ ചികിത്സയുടെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ഡെക്സാമെത്തസോണ്‍, മീഥൈല്‍ പ്രെഡ്നിസോള്‍ തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകള്‍, രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഹെപാരിന്‍ വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ക്ഷാമം.കൊവിഡ് സ്ഥിരീകരിക്കുന്നവരില്‍ ബ്ലാക്ക്ഫംഗസ്സ് ബാധ ഉണ്ടാവുന്നവരുടെ എണ്ണം കൂടിയതോടെ ഇത്തരം രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളും വിപണിയില്‍ കുറഞ്ഞ് തുടങ്ങി.

മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്നും പുതിയ സ്റ്റോക്ക് എത്താന്‍ താമസമുണ്ടാകുമെന്നുമാണ് മൊത്തവിതരണക്കാര്‍ പറയുന്നത് കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് മരുന്നുകള്‍ കയറ്റി അയച്ചതും കേരളത്തിലെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണം. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്താന്‍ വൈകുന്നതിനാല്‍ പെട്ടന്ന് ഉത്പാദനം കൂട്ടുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് മരുന്ന് കമ്ബനികളില്‍ നിന്ന് ലഭിക്കുന്ന വിവരം.