ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച്‌ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

തിരുവനന്തപുരം: ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച്‌ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്. സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെ്ച്ചൂരിക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് വേദിയിലേക്ക് പ്രവേശിച്ചത്

മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐ പ്രതിനിധിയായ കെ രാജനും കേരളാ കോൺഗ്രസ് നേതാവ് റോഷി അഗസ്റ്റിനും സത്യപ്രതിജ്ഞ ചെയ്തു

പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളി, എംഎ ബേബി, കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി പ്രമുഖ ഇടതുമുന്നണി നേതാക്കന്‍മാരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകള്‍. പാസുള്ളവര്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു.

സത്യപ്രതിജ്ഞക്ക് മുന്നേയായി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാറിലെ വിപ്ലവമണ്ണിലെത്തി രക്ഷ്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാവിലെ ഒമ്ബതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് സിപിഎം, സിപിഐ മന്ത്രിമാരും നിയുക്ത സ്പീക്കറും പുഷ്പാര്‍ച്ചന നടത്തി.സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള എ വിജയരാഘവനും പുഷ്പചക്രം അര്‍പ്പിച്ചു. അതിന്‌ശേഷം വലിയ ചുടുകാടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി.

ആഭ്യന്തരം, വിജിലന്‍സ്,ഐടി, പൊതുഭരണം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.

എംവി ഗോവിന്ദന്‍ തദ്ദേശഭരണം, എക്‌സൈസ്, കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്കക്ഷേമം, പി രാജീവ് വ്യവസായം നിയമം, കെഎന്‍ ബാലഗോപാല്‍ ധനം, വിഎന്‍ വാസവന്‍ സഹകരണം, രജിസ്‌ട്രേഷന്‍, സജി ചെറിയാന്‍ ഫിഷറിസ്, സാംസ്‌കാരികം, വി ശിവന്‍കുട്ടി തൊഴില്‍, പൊതുവിദ്യാഭ്യാസം, പ്രൊഫസര്‍ ആര്‍ ബിന്ദു ഉന്നതവിദ്യാഭ്യാസം, പിഎ മുഹമ്മദ് റിയാസം പൊതുമരാമത്ത്, വീണ ജോര്‍ജ് ആരോഗ്യം, വി അബ്ദുറഹിമാന്‍ പ്രവാസി കാര്യം, ന്യൂനപക്ഷക്ഷേമം, കെ കൃഷ്ണന്‍കുട്ടി വൈദ്യുതി, റോഷി അഗസ്റ്റിന്‍ ജലവിഭവം, അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, ആന്റണി രാജു ഗതാഗതം, എകെ ശശീന്ദ്രന്‍ വനം, ജെ ചിഞ്ചു റാണി മൃഗസംരക്ഷണം, ക്ഷീരവികസനം, കെ രാജന്‍ റവന്യൂ, പി പ്രസാദ് കൃഷി, ജിആര്‍ അനില്‍ ഭക്ഷ്യം എന്നിങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍.