ജമ്മുകാശ്മീരിൽ കേന്ദ്രം വിളിച്ച സർവ്വകക്ഷി യോഗം സ്വാഗതം ചെയ്തു കോൺഗ്രസും സിപിഎമ്മും

ജമ്മു കശ്മീരിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഎമ്മും. സര്‍വ്വകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. യോഗം സംബന്ധിച്ച്‌ ടെലി ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. പങ്കെടുക്കണോ എന്ന്‌ തീരുമാനിക്കാന്‍ ഇന്ന് പിഡിപി നേതാക്കളുടെ യോഗം ചേരുമെന്നും അവര്‍ വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി എ മിറും പറഞ്ഞു.

370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മിലുള്ള കൂടിക്കാഴ്ച.

ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനുള്ള നീക്കം. 24 ന് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ആവശ്യമെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്ന സാഹചര്യം ഉണ്ടെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്.

തീവ്രവാദ സ്വാധീനം ഉണ്ടെങ്കിലും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ് ലെഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ട്. ഡിസംബറില്‍ നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഗുപ്കര്‍ സമിതിയാണ് മുന്നേറ്റമുണ്ടാക്കിയത്. പക്ഷെ ബിജെപിയും കൂടുതല്‍ സീറ്റുകള്‍ പിടിച്ചു. പുതിയ സാഹചര്യത്തില്‍ ബിജെപിയോടുള്ള രാഷ്ട്രീയ സഹകരണത്തിന് കശ്മീരിലെ പാര്‍ട്ടികള്‍ തയ്യാറായേക്കില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ കശ്മീരിലെ പാര്‍ടികളുടെ നിലപാട് കേട്ട ശേഷമാകും കേന്ദ്ര നിലപാട്.

വ്യാഴാഴ്ചത്തെ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കണോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗുപ്കര്‍ സമിതി വ്യക്തമാക്കി. 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ റഫൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെയെല്ലാം കരുതല്‍ തടങ്കലിലാക്കിയിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സുപ്രീംകോടതി ഇടപെടലോടെയായിരുന്നു പിന്‍വലിച്ചത്.