രാത്രികാല വെടിക്കെട്ടിന് നിരോധനമേര്‍പ്പെടുത്തിയ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി.
വാര്‍ഷിക ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് ആകാം. രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ വെടിക്കെട്ടിന് നിയന്ത്രണമുണ്ട്. ഇളവ് നല്‍കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. അത് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്ആരാധനാലയങ്ങള്‍ റെയ്ഡ് ചെയ്യാനുള്ള നിര്‍ദ്ദേശവും ഹൈക്കോടതി റദ്ദാക്കി. കക്ഷികള്‍ സിംഗിള്‍ ബെഞ്ചില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. സിംഗിള്‍ ബൈഞ്ചിന് ഹര്‍ജി നടപടികള്‍ തുടരാം.ആരാധനാലയങ്ങളിലെ വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആക്ഷേപം. നിലവിലെ സാഹചര്യമോ സുപ്രീംകോടതിയുടെ മുന്‍കാല വിധികളോ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2005ല്‍ സുപ്രീംകോടതി വെടിക്കെട്ടിന് ഇളവ് നല്‍കിയിട്ടുണ്ട്. 2006ല്‍ സുപ്രീംകോടതി 2005ലെ ഉത്തരവില്‍ വ്യക്തത വരുത്തി. ആചാരങ്ങള്‍ക്ക് തടസമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. അനധികൃതമായി വെടിക്കെട്ട് സാമഗ്രികള്‍ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടെന്ന ആക്ഷേപമില്ല. ‘അസമയം’ എന്നതിന് നിര്‍വചനം നല്‍കിയിട്ടില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചിരുന്നു.അതേസമയം ദീപാവലി, ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനായുള്ള സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു . ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയുമാണ് സര്‍ക്കാര്‍ നിയന്ത്രണം. വായു ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാര്‍, ജില്ലാ പൊലീസ്മേധാവിമാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു