മാന്നാനം:വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന മാന്നാനം ആശ്രമദേവാലയം ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന സാംസ്കാരിക കേന്ദ്രമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി ചേർന്ന് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ ഭാരതത്തിലെ ക്രൈസ്തവർക്ക് എതിരല്ല. ക്രൈസ്തവസമൂഹത്തിന് എന്നും കരുതലും പിന്തുണയും നൽകാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച വാർത്തകൾ ചൂണ്ടിക്കാട്ടിയാണു കേന്ദ്ര സഹമന്ത്രിയുടെ വാക്കുകൾ. സംഘടനകൾ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നു നോക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും വി. മുരളീധരൻ വിശദമാക്കി.
ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ചു കാണിക്കാനും കേന്ദ്രസർക്കാരിനെയും സഭയെയും അകറ്റാനും ഇവിടെ ശ്രമം നടക്കുന്നുണ്ട്. മാർപാപ്പയെ ഭാരതത്തിലേക്കു പ്രധാനമന്ത്രി ക്ഷണിച്ചതു ക്രൈസ്തവരോടുള്ള കരുതലിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

