ചെങ്കല്‍പള്ളിയുടെ അള്‍ത്താരയ്ക്കുമുമ്പില്‍ വച്ച് കുമ്പുക്കല്‍ വീട്ടില്‍ ഷോബിനെയും ജിസ്സിനെയും ദൈവം ഒന്നിപ്പിച്ച അന്നുമുതല്‍ പിന്നീടങ്ങോട്ട് അര്‍പ്പിച്ച ഓരോ പരി. കുര്‍ബാനകളിലും ചൊല്ലിയ പ്രാര്‍ത്ഥനയിലുമെല്ലാം ഉണ്ടായിരുന്നു തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും. കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടുപേരും ജോലിസ്ഥലമായ അയര്‍ലണ്ടിലേക്ക് പോയി. ജോലിയുടെ തിരക്കുകളുടെ നാളുകളിലായിരുന്നു തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നു എന്ന് അവര്‍ അറിഞ്ഞത്. ആ ദിവസം എത്രമാത്രം സന്തോഷിച്ചു എന്ന് പറഞ്ഞറിയിക്കാനാവില്ല. എന്നാല്‍ കുഞ്ഞിന്‍റെ വളര്‍ച്ചയിലെ 19-ാമത്തെ ആഴ്ചയില്‍ നടത്തിയ സ്കാനിംഗിന്‍റെ റിസള്‍ട്ട് അറിഞ്ഞ ദിവസം ഷോബി – ജിസ്സ് ദമ്പതികളുടെ ജീവിതത്തിലെ കണ്ണീരുകൊണ്ട് നിറഞ്ഞ ദിവസമായിരുന്നു.
തങ്ങളുടെ കുഞ്ഞിന് തലച്ചോര്‍ വികാസം “ആൃമശി ലിഹമൃഴലാലി”േ കൂടുതലായി ഉണ്ടെന്നും ശിശു ജനിച്ചു കഴിഞ്ഞാല്‍ ശരീരം തളര്‍ന്ന അവസ്ഥയില്‍ ആയിരിക്കുമെന്നും ഡോക്ടറില്‍നിന്ന് ഷോബിനും ജിസ്സും മനസ്സിലാക്കി. പതിയെ പതിയെ ഈ വിവരം എല്ലാവരും അറിഞ്ഞു. പിന്നങ്ങോട്ട് ഉപദേശങ്ങളുടെ ഒരു പെരുമഴക്കാലമായിരുന്നു. ഈ കുട്ടി നിങ്ങളുടെ ജീവിതത്തില്‍ ഒരു ഭാരമായി മാറും, ഇത് നിങ്ങളുടെ സുഖപ്രദമായ ജീവിതം തകര്‍ക്കും. അതിനാല്‍ ഈ കുഞ്ഞിനെ നിങ്ങള്‍ അബോര്‍ട്ട് ചെയ്യണം. ഇങ്ങനെ പോകുന്നു ഉപദേശങ്ങളുടെ നീണ്ടനിര. ഇതിനിടയില്‍ ഡോക്ടറും അബോര്‍ഷനായി നിര്‍ബന്ധിച്ചു. അതിനായി അബോര്‍ഷന്‍ നിയമാനുസൃതമല്ലാത്ത അയര്‍ലണ്ടില്‍നിന്നും യു.കെ.യിലേക്ക് പോകാനായി നിര്‍ദ്ദേശം നല്കിയ അനേകരുമുണ്ട്. എന്നാല്‍ ഒരു അബോര്‍ഷന്‍ അവരുടെ ജീവിതത്തിലില്ലായിരുന്നു. എന്ത് വന്നാലും ഈ കുഞ്ഞിന് ജന്മം കൊടുക്കുമെന്ന ഉറച്ച തീരുമാനത്തില്‍ ആ ദമ്പതികള്‍ മുന്നോട്ട്. തങ്ങളുടെ ഭവനങ്ങളില്‍നിന്നും പകര്‍ന്നുകിട്ടിയ നല്ല ക്രൈസ്തവ പാരമ്പര്യങ്ങളും മാതൃകയുമൊക്കെയാണ് ഇപ്രകാരം ഒരു തീരുമാനത്തിനായി അവരെ പ്രേരിപ്പിച്ചത്. ഇക്കാലയളവില്‍ ഇവര്‍ക്ക് വളരെ പ്രത്യാശലബിക്കുന്ന ഒരു വിവരം ഒരു ഡോക്ടര്‍ നല്കുകയുണ്ടായി. ഒരു ശസ്ത്രക്രിയയിലൂടെ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാവുമെന്ന് ഇവര്‍ വിശ്വസിച്ചു. അങ്ങനെ കാത്തിരുന്നു കുട്ടി ജനിച്ചു. ജനനശേഷം ഉള്ള സ്കാനിംഗില്‍ കണ്ടെത്തി കുഞ്ഞിന്‍റെ തലയുടെ ഇരു വശങ്ങളിലും പ്രശ്നമുണ്ടെന്നും ശസ്ത്രക്രിയ സാധ്യമല്ലെന്നും. കുട്ടി ജനിച്ചപ്പോള്‍ തന്നെ ഫിക്സ് ഉണ്ടായി. ആ ദിവസംതന്നെ താല്‍പത് തവണയോളം ഫിക്സ് ഉണ്ടായി. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിട്ടും തങ്ങള്‍ക്ക് ദൈവം ദാനമായിതന്ന കുഞ്ഞിനെ അവര്‍ പൊന്നുപോലെ വളര്‍ത്തി. അവന് ജെയ്ഡന്‍ എന്നു പേരിട്ടു. അവന് ചികിത്സയും മറ്റും നല്കിപ്പോന്നു. ഇക്കാലമത്രയും ഇവര്‍ കുഞ്ഞിനോടൊപ്പം അയര്‍ലണ്ടില്‍ തന്നെ താമസിച്ചു. ഒരുതവണ പോലും അവധിയാഘോഷിക്കാനായി നാട്ടിലേക്ക് എത്തിയില്ല. സുവിശേഷത്തിലെ ക്രിസ്തുവിനെ അനുഗമിച്ച് ജീവിതം സുവിശേഷമാക്കി മാറ്റിയ ഇവരില്‍നിന്ന് ജെയ്ഡന്‍ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് പറന്നുപോയി. അപ്പോള്‍ അവന് അഞ്ചര വയസ്സുണ്ടായിരുന്നു.
ദൈവഹിതം തങ്ങളില്‍ പൂര്‍ത്തിയായതിന്‍റെ ചാരിതാര്‍ത്ഥ്യത്തിനു തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കുകയാണ് ഷോബിനും ജിസ്സും ഇന്ന്. അനേകര്‍ക്ക് മാതൃകയായി, സുവിശേഷത്തിന്‍റെ ആനന്ദമായി.

