നോബിള്‍ തോമസ് പാറയ്ക്കല്‍
1929-ല്‍ അതിരംപുഴയിലുള്ള ഒരു സീറോ മലബാര്‍ കത്തോലിക്കാ കുടുംബത്തിലാണ് ഫാ.ബനഡിക്ട് ഓണംകുളം ജനിച്ചത്. മാന്നാനം, സെന്‍റ് എഫ്രേം സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, 1950-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1959-ല്‍ പൗരോഹിത്യപട്ടം സ്വീകരിക്കുകയും ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1962-ല്‍ മന്ദമരുതിയടുത്തുള്ള കണ്ണമ്പള്ളി ഇടവകയില്‍ വികാരിയായി ചുമതല വഹിച്ചു. 1962-1964 വരെ ആലപ്പുഴ ചക്കരക്കടവ് പള്ളിയില്‍ വികാരിയായി. തുടര്‍ന്ന്, ചങ്ങനാശേരിയില്‍ സെന്‍റ് ജോസഫ്സ് ഓര്‍ഫനേജ് പ്രസ്സില്‍ മാനേജരായി ചുമതലയെടുത്തു. അവിടെ ആയിരിക്കുമ്പോഴാണ് ബനഡിക്ടച്ചന്‍റെയും കേരളകത്തോലിക്കാസഭയുടെയും സ്വസ്ഥജീവിതത്തെ ഇളക്കി മറിക്കുന്ന സംഭവവികാസങ്ങളുണ്ടാകുന്നത്.
മാടത്തരുവിയിലെ ക്രൂരമായ കൊലപാതകം
1966 ജൂണ്‍ 16-നാണ് കേരളത്തെ മുഴുവന്‍ ഞെട്ടിക്കാനിരിക്കുന്ന മൃതദേഹം തേയിലത്തോട്ടത്തില്‍ കാണപ്പെടുന്നത്. കൊളുന്ത് നുള്ളാനെത്തിയ തൊഴിലാളി സ്ത്രീകളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ഒരു ബെഡ്ഷീറ്റ് ശരീരത്തില്‍ പുതച്ചിരുന്നു. ശരീരമാസകലം പത്തോളം കുത്തുകള്‍ ഏറ്റിരുന്നു. ആഭരണവും പണവും മൃതദേഹത്തില്‍നിന്ന് ലഭിച്ചതിനാല്‍ മോഷണമല്ല കൊലപാതക ലക്ഷ്യമെന്ന് പോലിസ് കണക്കുകൂട്ടി. മൃതദേഹം പിറ്റേന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സമീപത്തെ റിസര്‍വ് വനത്തില്‍ സംസ്കരിച്ചു.
പത്രവാര്‍ത്തയറിഞ്ഞ് ആലപ്പുഴയില്‍ നിന്നെത്തിയ ബന്ധുക്കള്‍ തെളിവുകള്‍ കണ്ട് മരിച്ചത് മറിയക്കുട്ടിയാ ണെന്ന് ഉറപ്പിച്ചു. ചങ്ങനാശേരിയില്‍ നിന്ന് ആലപ്പുഴയ്ക്ക് മാറിത്താമസിച്ച ഉപ്പായിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ രണ്ടാമത്തെ ആളായിരുന്നു മറിയക്കുട്ടി. സാമ്പത്തികബുദ്ധിമുട്ട് ഉള്ള കുടുംബാംഗമായിരുന്ന മറിയക്കുട്ടി വിധവയായിരുന്നു. മൂന്നു തവണ വിവാഹം കഴിച്ചു. മൂന്നാമത്തെ ഭര്‍ത്താവിനു തളര്‍വാതം പിടിപെട്ടപ്പോള്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് മക്കളുമായി അമ്മയ്ക്കൊപ്പം ആലപ്പുഴയില്‍ താമസം തുടങ്ങി. പിന്നീട് മൂന്നാമത്തെ ഭര്‍ത്താവും മരിച്ചു.
മരിക്കുന്നതിനുമുമ്പ് ഇളയകുട്ടിയെ സഹോദരിയെ ഏല്‍പിച്ച് വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞാണ് മറിയക്കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് മറിയക്കുട്ടിയെ ജീവനോടാരും കണ്ടില്ല. മരിച്ചത് മറിയക്കുട്ടിയാണെന്നുറപ്പു വരുത്തിയതോടെ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ലഭ്യമായ ചില സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും വച്ച് സംശയം ഫാ. ബനഡിക്ട് ഓണംകുളത്തിലേക്ക് നീണ്ടു. 62-64 കാലയളവില്‍ അദ്ദേഹം ചക്കരക്കടവില്‍ വികാരിയായിരുന്ന സമയത്ത് മറിയക്കുട്ടിയെ പരിചയപ്പെട്ടിരുന്നുവെന്നും അതേസമയം തന്നെ മാടത്തരുവിക്ക് സമീപമുള്ള കണ്ണംപള്ളിയിലും സേവനമനുഷ്ഠിച്ചിരുന്നുവെന്നും പോലീസ് മനസ്സിലാക്കി. അധികസമയം കാക്കാതെ തന്നെ ജൂണ്‍ 24-ന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.
വിചാരണകള്‍ – പൊതുജനം, മാധ്യമങ്ങള്‍, കോടതി
1966 ജൂണ്‍ 24. ചങ്ങനാശേരി അതിരൂപതാ അരമന പ്രസിന്‍റെ മാനേജരായിരുന്ന ബെനഡിക്ട് അച്ചനെ മറിയക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതിയാക്കി അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത കേരളത്തെത്തന്നെ ഇളക്കിമറിച്ചു. അതിന്‍റെ അലയടികള്‍ രാജ്യമൊട്ടാകെ പരന്നു. എല്ലാ പത്രങ്ങളും ബെനഡിക്ടച്ചന്‍ തന്നെയാണ് കൊലയാളിയെ ന്ന് ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി. തുടര്‍ന്ന് സഭയ്ക്ക് പീഡനത്തിന്‍റെയും വിലാപത്തിന്‍റെയും നാളുകളായി രുന്നു. സഭയ്ക്കെതിരെയും വൈദികര്‍ക്കെതിരെയും നിരന്തരമായി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
അതേസമയം അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍ ബനഡിക്ടച്ചന്‍ തന്‍റെ മാതാപിതാക്കളെ ഓര്‍ത്ത് കഠിനദുഃഖത്തിലായിരുന്നു. തന്നെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകളെങ്കിലും മാറണം എന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. താനനുഭവിക്കുന്നതെല്ലാം ദൈവപരിപാലനയാണെന്ന് അദ്ദേഹം മാതാപിതാക്കള്‍ ക്കെഴുതിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. മരിച്ച മറിയക്കു ട്ടിയുമായി ബെനഡിക്ട് അച്ചന് അവിഹിതബന്ധമുണ്ടാ യിരുന്നുവെന്നും രണ്ടു വയസുള്ള കുട്ടി അച്ചന്‍റേതാ ണെന്നും വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ശല്യമു ണ്ടാക്കാതിരിക്കാന്‍ കൊന്നുകളഞ്ഞതാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ മറിയക്കുട്ടിക്കെന്നല്ല ഈ ഭൂമുഖത്ത് ഒരു സ്ത്രീക്കും തന്നില്‍നിന്നു കുട്ടി ജനിച്ചിട്ടില്ലെന്നും ഒരു സ്ത്രീയുമായും തനിക്ക് അവിഹിതബന്ധമില്ലെന്നും അതോര്‍ത്തു മാതാപിതാക്കള്‍ വിഷമിക്കരുതെന്നും അച്ചന്‍ വ്യക്തമായി മാതാപിതാക്ക ള്‍ക്ക് എഴുതി.
ജയിലിലായ ബെനഡിക്ട് അച്ചന്‍റെ കേസ് അതിവേഗം വിചാരണ ചെയ്യപ്പെട്ടു. വിചാരണയുടെ ഓരോ ദിവസവും പത്രങ്ങള്‍ക്ക് ആഘോഷമായി. ക്രിസ്ത്യാനികള്‍ക്കും വൈദികര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത സ്ഥിതിയില്‍ കഥകളും ഉപകഥകളും മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കി. തത്ഫലമായി വൈദികരെ കാണുമ്പോള്‍ സമൂഹം കൂക്കിവിളിക്കാന്‍ തുടങ്ങി. മന്ദമരുതി, മൈനത്തുരുവി, മാടത്തുരുവി, മറിയക്കുട്ടി ഇതായിരുന്നു നാടെങ്ങും സംസാരവിഷയം. പത്രമാധ്യമങ്ങള്‍ കള്ളക്കഥകളെഴുതിയതുപോലെ തന്നെ ചില സിനിമകളും ഇതേ പേരില്‍ ജന്മമെടുത്തു.
അതിവേഗ കോടതി വിചാരണ അതിവേഗം പൂര്‍ത്തിയാക്കി. വിധിക്കു വേണ്ടി ഏവരും കാതോര്‍ത്തിരുന്നു. കത്തോലിക്കാ വൈദികനെ വധശിക്ഷയ്ക്ക് വിധിക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ ശത്രുമാധ്യമങ്ങളും ശത്രുഗണങ്ങളും കാതോര്‍ത്തിരുന്നു. ശത്രുക്കള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. 1966 നവംബര്‍ 19 ന് കൊല്ലം സെഷന്‍സ് കോടതി ബെനഡിക്ട് അച്ചനെ മരണംവരെ തൂക്കിലിടാന്‍ ശിക്ഷിച്ചു. ആ വാര്‍ത്ത വിശ്വാസികളെ ഞെട്ടിച്ചു. ദൈവദാസന്‍ കാവുകാട്ടു പിതാവിന് ഹൃദയാഘാതം ഉണ്ടായി. ശത്രുക്കള്‍ ആഘോഷമാരംഭിച്ചു. കത്തോലിക്കാ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത വിധി. ജൂണ്‍ 24 ന് അറസ്റ്റു ചെയ്യപ്പെട്ടയാള്‍ നവംബര്‍ 19 ന് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. വൈദികന്‍റെ കേസില്‍ അതിവേഗം തീരുമാനത്തിലെത്താല്‍ ആര്‍ക്കൊക്കെയോ തിടുക്കമുണ്ടായിരുന്നതുപോലെ . . .
അപ്പീലും കേസിന്‍റെ ഗതിമാറലും
സെഷന്‍സ് കോടതിയുടെ വിധി ബനഡിക്ടച്ചന്‍ നിശബ്ദനായി ശ്രവിച്ചു. ദൈവഹിതമെന്തെന്ന് ഓരോ നിമിഷവും അദ്ദേഹം സ്വയം ചോദിച്ചുകൊണ്ടിരുന്നു. ശാന്തതയോടെ തന്നെ വിധിയെ നേരിടാന്‍ അദ്ദേഹം തീരുമാനിച്ചു. കേസിന് അപ്പീല്‍ പോകേണ്ട ഞാന്‍ മരിച്ചുകൊള്ളാം എന്ന് അച്ചന്‍ വീട്ടിലേക്കെഴുതി. സഹനം അദ്ദേഹത്തിന് ആനന്ദമായിത്തീരുകയായിരുന്നു. എന്നാല്‍ അച്ചന്‍ കേസില്‍ തീര്‍ത്തും നിരപരാധിയാണെന്നറി യാമായിരുന്ന വിശ്വാസികള്‍ അതേസമയം അച്ചനുവേണ്ടി അപ്പീല്‍ കൊടുക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ പോവുകയും വിശദമായ വാദപ്രതിവാദങ്ങള്‍ നടക്കുകയുമൊക്കെ ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ 1967 ഏപ്രില്‍ ഏഴിന് ബെനഡിക്ട് അച്ചനെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി വന്നു.
തുടര്‍ ജീവിതം
കോടതിവിധിയിലൂടെ അദ്ദേഹം സ്വതന്ത്രനാക്കപ്പെട്ടു വെങ്കിലും സമൂഹം അദ്ദേഹത്തെ കുറ്റവാളിയായിത്തന്നെ കരുതുകയും പരിഹസിക്കുകയും ചെയ്തിരുന്നു. പലവിധ അസ്വസ്ഥതകളും അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നുവെ ങ്കിലും തുടര്‍ന്നും ചങ്ങനാശ്ശേരി അതിരൂപതയുടെ വിദൂരമായ പല ദിക്കുകളിലും പ്രത്യേകിച്ച് കന്യാകുമാരി മിഷനിലും അദ്ദേഹം ശുശ്രൂഷ ചെയ്തു. എന്നാല്‍ അവസാന നാളുകളില്‍ ഹൃദ്രോഗവും മറ്റ് ശാരീരികാസ്വ സ്ഥതകളും ഏറി അദ്ദേഹം വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു.
സഹനദാസനായി മാറുന്ന ബനഡിക്ടച്ചന്‍
അറസ്റ്റു ചെയ്ത അന്നു മുതല്‍ കേസു തെളിയി ക്കുന്നതിനുവേണ്ടി ബനഡിക്ടച്ചനെ അതിക്രൂരമായി പോലീസ് പീഡിപ്പിച്ചു. കുറ്റം സമ്മതിക്കുന്നതിനായി നിര്‍ബന്ധപൂര്‍വ്വം കൊടിയ പീഡനത്തിനിരയാക്കി. അദ്ദേഹത്തിന്‍റെ വിരലുകള്‍ പോലിസ് ഷൂസുകള്‍കൊണ്ട് ചവിട്ടിയരച്ചു. ലാത്തികൊ ണ്ട് ദേഹമാസകലം മര്‍ദ്ദിച്ചു. ലാത്തിയടിയുടെ പാടുകള്‍ വളരെക്കാലം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു. കൊടിയ പീഡനത്തിനിടയില്‍ പലപ്പോഴും അച്ചന് ബോധം മറഞ്ഞിരുന്നു. കുറ്റം ചെയ്യാത്തവനും ചെയ്തെന്നു പറഞ്ഞുപോകുന്ന ഭീകരമായ മൂന്നാംമുറ ആ ദുര്‍ബലദേഹത്തില്‍ പ്രയോഗിക്കപ്പെട്ടു. എല്ലാ മര്‍ദ്ദനങ്ങള്‍ക്കിടയിലും അച്ചന്‍ എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അത് മര്‍ദ്ദനം ഇരട്ടിയാക്കിത്തീര്‍ത്തു. മാസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനും വിരാമമിട്ടുകൊണ്ട് ക്രൂരമായ വിധിപ്രസ്താവനയും വന്നു. അപമാനഭാര ത്തിന്‍റെ തീച്ചൂളയില്‍ എരിഞ്ഞുകൊണ്ടിരുന്ന ബെനഡിക്ട് അച്ചനെ പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാ ക്കിയെങ്കിലും കൊലയാളിയെന്ന മുദ്ര അച്ചനില്‍നിന്ന് എടുത്ത് മാറ്റാന്‍ സമൂഹവും ചില മാധ്യമങ്ങളും ഒരുക്കമായിരുന്നില്ല. അങ്ങനെ, നിരപരാധിയായിരിക്കു മ്പോഴും സമൂഹമധ്യത്തി ല്‍ മറ്റുള്ളവരുടെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയാണ് അച്ചന്‍ കഴിഞ്ഞത്. പാവങ്ങളെ സ്നേഹിച്ചും പീഡിതരെയും നിരാശ്രയരെയും ആശ്വസിപ്പി ച്ചും അച്ചന്‍ തന്‍റെ ജീവിതം മുന്നോട്ട് നീക്കി.