6 ലക്ഷം കോടിയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

6 ലക്ഷം കോടിയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. നാലു വര്‍ഷംകൊണ്ട് പണം സമാഹരിക്കലാണ് ലക്ഷ്യം.

ധനസമാഹരണത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി വില്‍ക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറി ആറു ലക്ഷം കോടി രൂപയുടെ ധനസമാഹരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈനിന്‍റെ മാര്‍ഗ രേഖയാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറത്തിറക്കിയത്. റോഡ് ,റെയില്‍ ,ഊര്‍ജം എന്നീ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭൂമി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിശ്ചിത കാലത്തേക്കാണെന്നും വില്‍പനയല്ലെന്നും ധനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.

നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൈപ്പ് ലൈനിന്‍റെ 14 ശതമാനം, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈനിലൂടെ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. നാല് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാവുന്ന ആസ്തികള്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. നയരൂപകല്‍പ്പനയ്ക്കു നെടുംതൂണായ നീതി ആയോഗിന്‍റെ സി.ഇ.ഒ അമിതാഭ് കാന്ത് ,ഉപാധ്യക്ഷന്‍ ഡോ.രാജീവ് കുമാര്‍ എന്നിവര്‍ പദ്ധതി പ്രഖ്യാപനത്തില്‍ പങ്കെടുത്തു.

ലോകോത്തര നിലവാരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ പലമടങ്ങ് കൂടുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ മുന്‍ഗാമികള്‍ പടുത്തുയര്‍ത്തിയ പൊതുമേഖല ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് വിറ്റുതുലയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് -സി.പി.എം പാര്‍ട്ടികള്‍ അറിയിച്ചു.