പകുതി വീതം കുട്ടികൾ, ഒന്നിടവിട്ട ദിവസം ക്ലാസുകൾ, പുതിയ നിർദേശങ്ങളുമായി വിദ്യാർത്ഥികൾക്ക് മാർഗ്ഗരേഖ

തിരുവന്തപുരം: മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് കോളേജുകള്‍ തുറക്കും. ഒക്ടോബര്‍ നാലിനാണ് കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുക.ആദ്യ ഘട്ടത്തില്‍ അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ക്ലാസിലെത്താന്‍ അനുവാദമുള്ളത്.പകുതി വീതം കുട്ടികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ്.ഓണ്‍ലൈനായും ഓഫ്‌ലൈനായും ക്ലാസുകള്‍ നടക്കുംഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കോളേജ് പ്രിന്‍സിപ്പലുമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്.

കഴിഞ്ഞ വര്‍ഷത്തെ അതേ രീതിയിലുള്ള സമയക്രമം അനുസരിച്ച്‌ ക്ലാസുകള്‍ നടക്കുമെന്ന് മന്ത്രി പറഞ്ഞു.സമയം അതത് കോളേജുകള്‍ക്ക് തീരുമാനിക്കാം. അതേസമയം ക്യാമ്ബസുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, അനദ്ധ്യാപര്‍, എന്നിവര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.ഒക്ടോബര്‍ നാലിന് മുന്‍പ് ഇവര്‍ക്കുള്ള വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും കൊറോണമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം കോളേജുകളുടെ പ്രവര്‍ത്തനമെന്ന് മന്ത്രി നിര്‍ദേശിച്ചു.

അതേസമയം സെല്‍ഫ്ഫിനാന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ആരംഭിക്കുന്ന മുറയ്‌ക്ക് ലൈബ്രറി,ലാബ് ഫീസുകള്‍ നല്‍കേണ്ടി വരും. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന കോളേജുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഫീസ് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നു. ഇതിനാണ് മാറ്റം വരാന്‍ പോകുന്നത്.